Entreprenuership Success Story

കഥകള്‍ പകര്‍ത്തി മലപ്പുറത്തിന്റെ ലേഡി ഫോട്ടോഗ്രാഫര്‍; പര്‍ദ ഫാത്തിമ

Spread the love

ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലും ഓരോ കഥകളുണ്ടാകുമെന്ന് കേട്ടിട്ടില്ലേ? ചിത്രങ്ങള്‍ക്ക് പിന്നിലെന്ന പോലെ അത് പകര്‍ത്തുന്നവരും വായിച്ചറിയാന്‍ രസമുള്ള ഓരോ കഥകളാണ്. മലപ്പുറത്തിന്റെ സൗന്ദര്യത്തില്‍ നിന്നും മൊഞ്ചുള്ള ചിത്രങ്ങള്‍ പകര്‍ത്തി തന്റെ കഥ രചിക്കുകയാണ് ഫാത്തിമത്തുല്‍ ഫൗസിയ. സ്ത്രീകള്‍ അധികമാരും എത്തിപ്പെടാന്‍ സാധ്യതയില്ലാത്തതെന്ന് മുദ്രകുത്തപ്പെട്ട ഫോട്ടോഗ്രഫി മേഖലയില്‍ നാല് വര്‍ഷത്തോളമായി തന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മുന്നേറുകയാണ് പര്‍ദ ഫാത്തിമയെന്ന ഈ സംരംഭക.

ഫോട്ടോഗ്രഫിയോടുള്ള താത്പര്യമായിരുന്നു മള്‍ട്ടിമീഡിയയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കാനുള്ള ഫാത്തിമയുടെ തീരുമാനത്തിന് പിന്നില്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും നാലാം റാങ്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതോടെ പഠനകാലയളവില്‍ ചെറിയ തോതില്‍ ചെയ്തുപോന്നിരുന്ന ഫോട്ടോഗ്രഫിയെ കൂടുതല്‍ കരുതലോടെ മുന്നോട്ടുകൊണ്ടുപോകാനായി തീരുമാനം.

കുടുംബത്തിന്റേയും, സഹപാഠിയും ജീവിതപങ്കാളിയുമായി മാറിയ, ഫോട്ടോഗ്രാഫര്‍ കൂടിയായ സുഹൈലിന്റെയും പിന്തുണ കൂടിയെത്തിയതോടെ പാഷനൊപ്പം കുതിക്കാന്‍ ഫാത്തിമയ്ക്കും ഊര്‍ജമായി. ക്യാമറയുടെ ടെക്‌നിക്കല്‍ വശങ്ങളെ കുറിച്ച് വാചാലനാകുന്ന സുഹൈലിനൊപ്പം ലെന്‍സിന് പിന്നിലെ ക്രിയേറ്റീവ് കരങ്ങളായി ഫാത്തിമയും പ്രവര്‍ത്തിച്ചതോടെ ചുരുങ്ങിയ കാലയളവില്‍ തന്നെ ഇരുവരും ക്ലെയ്ന്റുകള്‍ക്ക് പ്രിയപ്പെട്ടരായി മാറി. ഷൂട്ടിങ്, എഡിറ്റിങ് ഉള്‍പ്പെടെ ഇരുവരും ചേര്‍ന്നായിരുന്നു നടത്തിയിരുന്നത്.

ഇരുവരുടേയും കഠിനാധ്വാനത്തിന്റെ ബാക്കിപത്രമായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടക്കലില്‍ ആരംഭിച്ച ‘ഫോട്ടോ ഹൗസ്’ എന്ന സ്റ്റുഡിയോ. വിവാഹം, മറ്റേര്‍ണിറ്റി, ബേബി ഫോട്ടോഷൂട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് പര്‍ദ ഫാത്തിമയൊരുക്കുന്നത്. ഇതിന് പുറമെ സ്റ്റുഡിയോയിലൂടെ ഫോട്ടോഗ്രഫിക്കായുള്ള ‘റെന്റല്‍ സ്‌പേസു’കളും സംരംഭം ഒരുക്കുന്നുണ്ട്.

മാതൃത്വത്തിന്റെ മാധുര്യം ആസ്വദിക്കുന്നതോടൊപ്പം, പാഷനെ കൈവിടാതെ മുന്നോട്ടു നീങ്ങാനുള്ള കരുത്താണ് ഫാത്തിമയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ജോലിയില്‍ നിന്നും പിന്നോട്ടു നീങ്ങുന്നത് തിരിച്ചുവരവിന് ഏറെ പ്രയാസമുണ്ടാക്കുമെന്ന് ഫാത്തിമ പറയുന്നു. ഒന്‍പതാം മാസം വരെ ജോലിയില്‍ മുടക്കമില്ലാതെ ക്യാമറയുമായി നല്ല നിമിഷങ്ങളെ പകര്‍ത്താന്‍ ഫാത്തിമയെത്തിയിരുന്നു. ജനിച്ച് ആറാം മാസം മുതല്‍ ഉമ്മയ്‌ക്കൊപ്പം കൂട്ടായി മകള്‍ റുഅയും എത്താറുണ്ട്.

ഇന്ന് തനിക്ക് മുന്നിലെത്തുന്ന അമ്മമാര്‍ക്കും നവവധുക്കള്‍ക്കും ഫോട്ടോഗ്രാഫര്‍ മാത്രമല്ല, അവര്‍ക്ക് കംഫര്‍ട്ടബിളായ ഒരിടമായി മാറാനും പര്‍ദ ഫാത്തിമയ്ക്ക് സാധിക്കുന്നുണ്ട്. തുടക്കക്കാരിയെന്ന നിലയില്‍ സാധാരണക്കാരായ ക്ലെയ്ന്റുകളില്‍ നിന്നും ആരംഭിച്ച പര്‍ദ ഫാത്തിമ ഇന്ന് പ്രീമിയം വെഡ്ഡിംഗുകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ ഫോട്ടോഗ്രാഫറാണ്. പരസ്യമേഖലയിലും തങ്ങളുടെ നിലയുറപ്പിച്ച സംരംഭണ്‍, പ്രീതി, ശീമാട്ടി, മലപ്പുറം കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ലേഡീസ് പ്ലാനറ്റ് ഉള്‍പ്പെടെയുള്ള സംരംഭങ്ങളുടെ പരസ്യചിത്രങ്ങളും നിര്‍മിച്ചിട്ടുണ്ട്.

സ്റ്റുഡിയോയുടെ നവീകരണങ്ങള്‍ക്കൊപ്പം ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ ആരംഭിക്കണമെന്നാണ് ഫാത്തിമയുടെ സ്വപ്‌നം. പിന്തുണയുമായി ഭര്‍ത്താവും കുഞ്ഞുചിരികളുമായി മകളുമെത്തുന്നതോടെ സ്വപ്‌നങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള യാത്രയിലാണ് ഫാത്തിമ. ഫാത്തിമയെ സംബന്ധിച്ച് പകര്‍ത്തുന്ന ഓരോ ചിത്രങ്ങളും സ്‌നേഹവും കരുതലും നിശ്ചയദാര്‍ഢ്യവും ഇഴ ചേര്‍ന്നവയാണ്. അമ്മയെന്ന പട്ടത്തോടൊപ്പം കരുത്തിന്റെയും കഠിനാധ്വാനത്തിന്റേയും കഥ കൂടിയാവുകയാണ് മകള്‍ക്ക് പര്‍ദ ഫാത്തിമ.

https://www.instagram.com/pardha_fathima?igsh=a21weXVyZHJxaWU4&utm_source=qr

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍